നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആർതർ ജാക്സൻ

നിരന്തര പ്രാര്‍ത്ഥന

'പ്രാര്‍ത്ഥനകള്‍ക്കു മരണമില്ല.' ഇ. എം. ബൗണ്ട്‌സിന്റെ (1835-1915) ശ്രദ്ധേയമായ വാക്കുകളാണിവ. പ്രാര്‍ത്ഥനയെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസ്സിക് കൃതികള്‍ തലമുറകളായി ആളുകളെ ഉത്തേജിപ്പിക്കുന്നു. പ്രാര്‍ത്ഥനയുടെ ശക്തിയും സ്ഥിരതയുള്ള സ്വഭാവവും സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ ഈ വാക്കുകളില്‍ തുടരുന്നു: 'അവ ഉച്ചരിക്കുന്ന അധരങ്ങള്‍ മരണത്താല്‍ അടഞ്ഞേക്കാം, അവ അനുഭവിച്ച ഹൃദയങ്ങളുടെ മിടിപ്പുകള്‍ അവസാനിച്ചേക്കാം, എങ്കിലും പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ ജീവിക്കും, ദൈവത്തിന്റെ ഹൃദയം അവയില്‍ ഉറച്ചിരിക്കുകയും അവ ഉച്ചരിച്ച ആളുകള്‍ മരിച്ചാലും അവ ജീവിച്ചിരിക്കുകയും ചെയ്യും; അവ ഒരു തലമുറയ്ക്കപ്പുറം, ഒരു കാലഘട്ടത്തിനപ്പുറം, ഒരു ലോകത്തിനപ്പുറം ജീവിച്ചിരിക്കും.'

നിങ്ങളുടെ പ്രാര്‍ത്ഥന - പ്രത്യേകിച്ചു പ്രതിസന്ധികളിലും വേദനയിലും കഷ്ടതയിലും ഉടലെടുത്തവ - ദൈവസന്നിധിയില്‍ എത്തിയിട്ടുണ്ടോ എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? ബൗണ്ട്‌സിന്റെ ഉള്‍ക്കാഴ്ച നല്‍കുന്ന വാക്കുകള്‍പോലെ വെളിപ്പാട് 8:1-5 വാക്യങ്ങളും നമ്മുടെ പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിലെ രംഗം (വാ. 1) ദൈവത്തിന്റെ സിംഹാസന മുറിയും പ്രപഞ്ചത്തിന്റെ നിയന്ത്രണ കേന്ദ്രവുമാണ്. ദൂതന്മാരായ സേവകര്‍ ദൈവസന്നിധിയില്‍ ശുശ്രൂഷിച്ചു നില്‍ക്കുന്നു (വാ. 2). പഴയ നിയമ പുരോഹിതനെപ്പോലെ ഒരു ദൂതന്‍ 'സകല വിശുദ്ധന്മാരുടെയും' (വാ. 3) പ്രാര്‍ത്ഥനയോടുകൂടെ ധൂപവര്‍ഗ്ഗം അവനു കൊടുത്തു. ഭൂമിയില്‍ കഴിക്കുന്ന പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ സന്നിധിയില്‍ എത്തുന്നു എന്നതിന്റെ ഈ ചിത്രം എത്രമാത്രം കണ്ണു തുറപ്പിക്കുന്നതും ധൈര്യപ്പെടുത്തുന്നതുമാണ് (വാ. 4). നമ്മുടെ പ്രാര്‍ത്ഥന കൈമാറപ്പെടുന്ന സമയത്തു തന്നെ നഷ്ടപ്പെടുമെന്നോ വിസ്മരിക്കപ്പെടുമെന്നോ നാം ചിന്തിക്കുമ്പോള്‍, ഇവിടെ നാം കാണുന്ന കാര്യം നമ്മെ ആശ്വസിപ്പിക്കുകയും പ്രാര്‍ത്ഥനയില്‍ തുടരുവാന്‍ നമ്മെ നിര്‍ബന്ധിക്കുകയും ചെയ്യും, കാരണം നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനു വിലപ്പെട്ടവയാണ്!

അതു പറയുന്നതു ചെയ്യുക

ബ്രിയാനെ തന്റെ സഹോദരന്റെ വിവാഹത്തില്‍ തോഴനാകാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും അവന്് അതത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല. സ്വാഭാവികമായും കുടുംബത്തിനു നിരാശ തോന്നി, പ്രത്യേകിച്ചും വേദഭാഗം വായിക്കാന്‍ തീരുമാനിച്ചിരുന്ന സഹോദരി ജാസ്മിന്. ശുശ്രൂഷാ വേളയില്‍ 1 കൊരിന്ത്യര്‍ 13 ലെ സ്‌നേഹത്തെക്കുറിച്ചുള്ള സുപ്രസിദ്ധ വേദഭാഗം അവള്‍ ഭംഗിയായി വായിച്ചു. എന്നാല്‍ വിവാഹത്തിനുശേഷം ബ്രിയാന് ഒരു ജന്മദിന സമ്മാനം കൊടുക്കാന്‍ പിതാവ് ആവശ്യപ്പെട്ടപ്പോള്‍ അവള്‍ മടിച്ചു. സ്‌നേഹത്തെക്കുറിച്ചുള്ള വാക്യം വായിക്കുന്നതിനെക്കാള്‍ പാലിക്കുന്നത് അവള്‍ക്ക് പ്രയാസകരമായിരുന്നു. എങ്കിലും സന്ധ്യയ്ക്കു മുമ്പേഅവള്‍ക്കു മനംമാറ്റമുണ്ടാകുകയും ഇപ്രകാരം സമ്മതിക്കുകയും ചെയ്തു, 'സ്‌നേഹത്തെക്കുറിച്ചുള്ള വേദഭാഗം വായിച്ചിട്ട് അത് പ്രായോഗികമാക്കാതെ ഇരിക്കാന്‍ എനിക്കു കഴിയുകയില്ല.'

നിങ്ങള്‍ വചനം വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുകയും അനുസരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നതിനെച്ചൊല്ലി എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിട്ടുണ്ടോ? നിങ്ങള്‍ തനിച്ചല്ല. ദൈവത്തിന്റെ വചനം അനുസരിക്കുന്നതിനെക്കാള്‍ എളുപ്പമാണ് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നത്. അതിനാലാണ് യാക്കോബ് നമ്മോടു നിര്‍ദ്ദേശിക്കുന്നത്, 'എങ്കിലും വചനം കേള്‍ക്കുക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നെ ചതിക്കാതെ അതിനെ.

ചെയ്യുന്നവരായും ഇരിപ്പിന്‍' എന്ന് (യാക്കോബ് 1:22). അവന്‍ പറയുന്ന കണ്ണാടിയുടെ സാദൃശ്യം നമ്മില്‍ ചിരി വിടര്‍ത്തും കാരണം നമ്മെക്കുറിച്ചു തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കണ്ടെത്തുക എന്നതിന്റെ അര്‍ത്ഥം എന്താണെന്നു നമുക്കറിയാം. അതു കണ്ടെത്തുന്നതുകൊണ്ടു കാര്യം നേടി എന്നു നാം ചിന്തിക്കുന്നുവെങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുകയാണ്്. 'ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനില്‍ക്കുവാന്‍' യാക്കോബ് നമ്മെ നിര്‍ബന്ധിക്കുമ്പോള്‍ (വാ. 25) ജാസ്മിന്‍ ചെയ്യുവാന്‍ നിര്‍ബന്ധിക്കപ്പെട്ടത് ചെയ്യുവാന്‍ അവന്‍ നമ്മെ പ്രേരിപ്പിക്കുകയാണ്-വചനം പ്രായോഗികമാക്കുക. ദൈവവചനം അതാവശ്യപ്പെടുന്നു, അതില്‍ കുറഞ്ഞതൊന്നും അവന്‍ അര്‍ഹിക്കുന്നില്ല.

എനിക്കു ചുറ്റും ഒരു പരിച

അനേക കഴിവുകളുള്ള ഞങ്ങളുടെ ആരാധനാ ശുശ്രൂഷകന്‍ ഒരു ബോട്ട് അപകടത്തില്‍ മുപ്പത്തൊന്നാം വയസ്സില്‍ മരണമടഞ്ഞപ്പോള്‍ ഞങ്ങളുടെ സഭ ദുഃഖകരമായ അനുഭവത്തിലൂടെ കടന്നുപോയി. പോളിനും ഭാര്യ ഡുറോന്റയ്ക്കും വേദന അപരിചിതമായിരുന്നില്ല; അകാലത്തില്‍ കടന്നുപോയ നിരവധി കുഞ്ഞുങ്ങളെ അവര്‍ അടക്കിയിട്ടുണ്ട്; ഇപ്പോഴിതാ ആ കൊച്ചു കുഴിമാടങ്ങള്‍ക്കരികെ മറ്റൊരു കുഴിമാടം കൂടി. ഈ കുടുംബം അനുഭവിച്ച, ജീവിതത്തെ തകര്‍ത്തുടച്ച പ്രതിസന്ധികള്‍ അവരെ സ്നേഹിച്ചവരെയെല്ലാം തലക്കേറ്റ ആഘാതം പോലെ ഉലച്ചു.

വ്യക്തിപരവും കുടുംബപരവുമായ പ്രതിസന്ധികള്‍ ദാവീദിന് അന്യമായിരുന്നില്ല. സങ്കീര്‍ത്തനം 3 ല്‍ തന്റെ മകന്‍ അബ്ശാലോമിന്റെ മത്സരം നിമിത്തം ദാവീദ് തകര്‍ന്നുപോയി. കൊട്ടാരത്തില്‍ താമസിച്ചു യുദ്ധം ചെയ്യുന്നതിനുപകരം, അവന്‍ തന്റെ ഭവനവും സിംഹാസനവും വിട്ട് ഓടിപ്പോയി (2 ശമുവേല്‍ 15:13-23). അവന്‍ ദൈവത്താല്‍ കൈവിടപ്പെട്ടു എന്ന് 'അനേകര്‍' കരുതിയെങ്കിലും (സങ്കീര്‍ത്തനം 3:2), ദാവീദിന് സത്യം അറിയാമായിരുന്നു, കാരണം അവന്‍ യഹോവയെ തന്റെ ശരണമാക്കിയിരുന്നു (വാ. 3),അതനുസരിച്ച് അവന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു (വാ. 4). അതുതന്നെയാണ് ഡുറോന്റ ചെയ്തതും. തന്റെ ഭര്‍ത്താവിനെ സ്മരിക്കുവാന്‍ നൂറുകണക്കിനാളുകള്‍ കൂടിവന്നപ്പോള്‍, അവള്‍ തന്റെ അതിദുഃഖത്തിന്റെ നടുവിലും തന്റെ ശാന്തവും മൃദുവുമായ ശബ്ദത്തില്‍ ദൈവത്തിലുള്ള ഉറപ്പ് പ്രഖ്യാപിക്കുന്ന ഒരു പാട്ടു പാടി.

ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രോത്സാഹജനകമല്ലാതിരിക്കുമ്പോള്‍, സാമ്പത്തിക ഞെരുക്കത്തിന് അയവു വരാതിരിക്കുമ്പോള്‍, ബന്ധങ്ങള്‍ നിരപ്പാക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോള്‍, നമ്മുടെ സ്നേഹഭാജനങ്ങളെ മരണം തട്ടിയെടുക്കുമ്പോള്‍- 'നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു' (വാ. 3) എന്ന് പറയാന്‍ നമുക്കും ശക്തി ലഭിക്കട്ടെ.

മഹത്തായ കാര്യങ്ങള്‍!

1989 നവംബര്‍ 9 ന് ബെര്‍ലിന്‍ മതില്‍ തകര്‍ന്ന വാര്‍ത്ത കേട്ട് ലോകം വിസ്മയിച്ചു. ജര്‍മ്മനിയിലെ ബെര്‍ലിനെ വിഭജിച്ച മതില്‍ തകരുകയും ഇരുപത്തിയെട്ടു വര്‍ഷമായി വിഭജിക്കപ്പെട്ടിരുന്ന നഗരം വീണ്ടും ഒന്നാകുകയും ചെയ്തു. സന്തോഷത്തിന്റെ പ്രഭവകേന്ദ്ര ജര്‍മ്മനിയായിരുന്നെങ്കിലും വീക്ഷിച്ചുകൊണ്ടിരുന്ന ലോകം ആവേശം പങ്കിട്ടു. മഹത്തായ ഒന്നു സംഭവിച്ചു.

ഏതാണ്ട് എഴുപതു വര്‍ഷത്തോളം പ്രവാസ ജീവിതം നയിച്ചശേഷം ബി.സി.538 ല്‍ യിസ്രായേല്‍ സ്വദേശത്തു മടങ്ങിയെത്തിയപ്പോള്‍, അതു സുപ്രധാനമായിരുന്നു. യിസ്രായേലിന്റെ ചരിത്രത്തിലെ സന്തോഷപൂരിതമായ ഒരു സമയത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ടാണ് സങ്കീര്‍ത്തനം 126 ആരംഭിക്കുന്നത്. ആ അനുഭവം ചിരിയും സന്തോഷപൂര്‍ണ്ണമായ സംഗീതവും ദൈവം തന്റെ ജനത്തിനുവേണ്ടി മഹത്തായ കാര്യം ചെയ്തു എന്ന ലോകവ്യാപക അംഗീകരണവും കൊണ്ട് ശ്രദ്ധേയമായിരുന്നു (വാ. 2). അവന്റെ രക്ഷാകരമായ കരുണ ലഭിച്ച ജനത്തിന്റെ പ്രതികരണം എന്തായിരുന്നു? ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങള്‍ മഹത്തായ സന്തോഷം ഉളവാക്കി (വാ. 3). അതു കൂടാതെ, കഴിഞ്ഞ കാലങ്ങളിലെ അവന്റെ പ്രവൃത്തി, വര്‍ത്തമാനകാലത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ഭാവിക്കുവേണ്ടിയുള്ള തിളക്കമാര്‍ന്ന പ്രത്യാശയുടെയും അടിസ്ഥാനമായി മാറി (വാ. 4-6).

നിങ്ങളും ഞാനും ദൈവത്തില്‍ നിന്നുള്ള മഹത്തായ കാര്യങ്ങളുടെ ഉദാഹരണങ്ങള്‍ക്കായി നമ്മുടെ അനുഭവത്തിലേക്ക് ഒത്തിരി ദൂരേക്കു നോക്കണമെന്നില്ല, വിശേഷിച്ചുംഅവന്റെ പുത്രനായ യേശുവിലൂടെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണു നാമെങ്കില്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഗാനരചയിതാവായ ഫാനി ക്രോസ്ബി ആ വികാരം തന്റെ ഗാനത്തില്‍ ഇപ്രകാരം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്: 'മഹത്തായ കാര്യങ്ങള്‍ അവന്‍ നമ്മെ പഠിപ്പിച്ചു, മഹത്തായ കാര്യങ്ങള്‍ അവന്‍ ചെയ്തു, പുത്രനായ യേശുവിലൂടെ നമ്മുടെ സന്തോഷം മഹത്തായതാണ്.' അതേ, ദൈവത്തിനു മഹത്വം, അവന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു.

'എങ്കിലും'

2017 ല്‍, യുഎസില്‍ ഹാര്‍വ്വി ചുഴലിക്കാറ്റ് വീശിയതിനുശേഷം ദുരിതത്തിലായവരെ സഹായിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഞങ്ങളുടെ സംഘം ഹൂസ്റ്റണിലേക്കു യാത്ര ചെയ്തു. ദുരിതബാധിതരെ പ്രോത്സാഹിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ആ പ്രക്രിയയില്‍, അവരുടെ തകര്‍ന്ന സഭകളുടെയും ഭവനങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നപ്പോള്‍ ഞങ്ങളുടെ തന്നെ വിശ്വാസത്തിനുനേരെ വെല്ലുവിളി ഉയരുകയും അപ്പോള്‍ തന്നെ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു.

ഹാര്‍വ്വി വിതച്ച നാശനഷ്ടത്തിന്റെ നടുവിലും ഈ ആളുകള്‍ പ്രകടിപ്പിച്ച തിളക്കമാര്‍ന്ന വിശ്വാസമാണ്, എഴാം നൂറ്റാണ്ടിലെ തന്റെ പ്രവചന സൂക്തങ്ങളുടെ അന്ത്യഭാഗത്ത് ഹബക്കുക്ക് പ്രകടിപ്പിച്ചതായി നാം കാണുന്നത്. കഠിന സമയങ്ങള്‍ മുമ്പിലുള്ളതായി പ്രവാചകന്‍ പ്രവചിക്കുന്നു (1:5-2:1); കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുന്ന അവസ്ഥയാണ്. പ്രവചനത്തിന്റെ അവസാനം ഭൗമിക നഷ്ടങ്ങളെ വിലയിരുത്തുന്ന പ്രവാചകനെ നാം കാണുന്നു. മൂന്നു പ്രാവശ്യം അവിടെ 'എങ്കിലും' എന്ന പദം പ്രത്യക്ഷപ്പെടുന്നു: അത്തിവൃക്ഷം തളിര്‍ക്കുകയില്ല (എങ്കിലും); മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല (എങ്കിലും); ... ആട്ടിന്‍കൂട്ടം തൊഴുത്തില്‍നിന്ന്
നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കുകയില്ല (എങ്കിലും) (3:17).

ആരോഗ്യ നഷ്ടം, ജോലി നഷ്ടം, പ്രിയപ്പെട്ടവരുടെ വേര്‍പാട്, പ്രകൃതി ദുരന്തം തുടങ്ങിയ സങ്കല്‍പ്പാതീത നഷ്ടങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ നിലപാട് എന്തായിരിക്കും? ഹബക്കുക്കിന്റെ 'കഠിന സമയങ്ങളുടെ ഗീതം' നമ്മെ ഇന്നലെയും ഇന്നും എന്നേക്കും നമ്മുടെ രക്ഷയുടെയും (വാ. 18) ബലത്തിന്റെയും, സ്ഥിരതയുടെയും (വാ. 19) ഉറവിടമായ ദൈവത്തിലുള്ള ഉറപ്പേറിയ വിശ്വാസത്തിനും ആശ്രയത്തിനും ആഹ്വാനം ചെയ്യുന്നു. അവസാനം, അവനില്‍ ആശ്രയിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല.

വീണ്ടെടുപ്പിനൊരുങ്ങിയത്

ജര്‍മ്മനിയില്‍ പട്ടാളത്തിലായിരിക്കുമ്പോള്‍ ഞാന്‍ 1969 ഫോക്സ് വാഗന്റെ ഒരു ബ്രാന്‍ഡ് ന്യൂ ബീറ്റില്‍ വാങ്ങി. അതൊരു സുന്ദരന്‍ കാറായിരുന്നു. അതിന്റെ കടുംപച്ച പുറം ബ്രൗണ്‍ ലെതര്‍ ഉള്‍ഭാഗത്തോടു ഒത്തിണങ്ങിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും സംഭവിച്ചു, ഒരു അപകടത്തില്‍ അതിന്റെ റണ്ണിങ് ബോര്‍ഡും ഒരു വാതിലും തകര്‍ന്നു. കൂടുതല്‍ ഭാവനയോടെ ഞാന്‍ ചിന്തിച്ചു, 'എന്റെ ക്ലാസിക് കാര്‍ ഒരു യഥാസ്ഥാപനത്തിനു പറ്റിയ അവസ്ഥയിലാണ്.' കൂടുതല്‍ പണം മുടക്കിയാല്‍ എനിക്കതിനെ രക്ഷിച്ചെടുക്കാന്‍ കഴിയും. എന്നാല്‍ അതൊരിക്കലും സംഭവിച്ചില്ല.

പരിപൂര്‍ണ്ണമായ കാഴ്ചയും പരിധിയില്ലാത്ത സ്രോതസ്സുകള്‍ക്കും ഉടമയായ…

ദൈവ കല്പിത വ്യതിചലനങ്ങള്‍

'ഇല്ല' അല്ലെങ്കില്‍ 'ഇപ്പോള്‍ ഇല്ല' എന്നു കേള്‍ക്കുന്നത് നമുക്ക് ബുദ്ധിമുട്ടാണ്, പ്രത്യേകിച്ചും മറ്റുള്ളവരെ സേവിക്കാന്‍ ഒരു വാതില്‍ ദൈവം തുറന്നിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്ന സമയത്ത്. എന്റെ ശുശ്രൂഷയുടെ ആദ്യ നാളുകളില്‍, എന്റെ കഴിവുകളും നൈപുണ്യങ്ങളും ആ സഭയുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നു എന്നെനിക്ക് തോന്നിയ രണ്ട് അവസരങ്ങള്‍ എന്റെ മുമ്പില്‍ വന്നു, എങ്കിലും രണ്ടു വാതിലുകളും ക്രമേണ അടഞ്ഞു. ആ രണ്ടു ഇച്ഛാഭംഗങ്ങള്‍ക്ക് ശേഷം മറ്റൊരു പദവി വരികയും ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ആ ശുശ്രൂഷാവിളിയെ തുടര്‍ന്നുണ്ടായത് എന്റെ ജീവിതത്തെ സ്പര്‍ശിച്ച പതിമൂന്ന് വര്‍ഷത്തെ ഇടയ ശുശ്രൂഷ ആയിരുന്നു.

അപ്പൊ. പ്രവൃത്തികള്‍ 16-ാം അധ്യായത്തില്‍ പൗലൊസിനെയും കൂട്ടാളികളെയും രണ്ടു പ്രാവശ്യം ദൈവം വഴി തിരിച്ചുവിട്ടു. ആദ്യം, 'അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്ന് പരിശുദ്ധാത്മാവ് വിലക്കി' (വാ. 6). തുടര്‍ന്ന്, 'മുസ്യയില്‍ എത്തി ബിഥുന്യെക്കു പോകുവാന്‍ ശ്രമിച്ചു, യേശുവിന്റെ ആത്മാവോ അവരെ സമ്മതിച്ചില്ല' (വാ.7). തന്റെ വേലയ്ക്കും വേലക്കാര്‍ക്കും വേണ്ടി ഉത്തമമായ മറ്റ് പദ്ധതികള്‍ ദൈവത്തിന്റെ പക്കലുണ്ടായിരുന്നുവെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നു. മുന്‍ പദ്ധതികളോടുള്ള ദൈവത്തിന്റെ വിസമ്മതം അവനെ ശ്രവിക്കുവാനും അവന്റെ നടത്തിപ്പിന് ആത്മവിശ്വാസത്തോടെ കീഴ്‌പ്പെടുവാനും ഉള്ള സ്ഥിതിയില്‍ അവരെ എത്തിച്ചു (വാ. 9-10).

വേദനാജനകമായ നഷ്ടമെന്ന് നാം തുടക്കത്തില്‍ ചിന്തിച്ച ഒരു കാര്യത്തെച്ചൊല്ലി ദുഃഖിക്കാത്തവര്‍ നമ്മിലാരുണ്ട്? പ്രതീക്ഷിച്ച ജോലി ലഭിക്കാതിരുന്നപ്പോള്‍, ശുശ്രൂഷാ അവസരം സാക്ഷാത്കരിക്കപ്പെടാതിരുന്നപ്പോള്‍, ഒരു സ്ഥലംമാറ്റം വഴിമാറിപ്പോയപ്പോള്‍, മുറിവേറ്റതായി നമുക്കനുഭവപ്പെട്ടു. അത്തരം കാര്യങ്ങള്‍ ആ സമയം ഭരമേറിയതായിരുന്നെങ്കിലും ആ വഴിമാറിപ്പോകലുകള്‍ നാം ആയിരിക്കണമെന്ന് അവനാഗ്രഹിച്ച ഇടത്ത് നമ്മെ എത്തിക്കാന്‍ കൃപയോടെ ദൈവം ഉപയോഗിച്ച വഴി തിരിച്ചുവിടലുകളായിരുന്നുവെന്നു കാലം തെളിയിച്ചിട്ടുണ്ട് എന്നതില്‍ നാം നന്ദിയുള്ളവരാണ്.

കൊടുങ്കാറ്റില്‍ സന്നിഹിതന്‍

ഞങ്ങളുടെ സഭയില്‍പ്പെട്ട, ആറുപേരുള്ള ഒരു കുടുംബത്തിന്റെ വീട് അഗ്നിക്കിരയായി, പിതാവും മകനും രക്ഷപ്പെട്ടെങ്കിലും പിതാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയും അദ്ദേഹത്തിന്റെ ഭാര്യയും അമ്മയും രണ്ടു കൊച്ചു കുട്ടികളും കൊല്ലപ്പെടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ഇത്തരത്തിലുള്ള ഹൃദയഭേദകമായ സംഭവങ്ങള്‍ വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടേയിരിക്കുന്നു. അവ വീണ്ടും സംഭവിക്കുമ്പോള്‍, കാലങ്ങളായുള്ള പഴയ ചോദ്യം ഉയരുന്നു: 'എന്തുകൊണ്ടാണ് നല്ല മനുഷ്യര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കുന്നത്?' ഈ പഴയ ചോദ്യത്തിന് പുതിയ ഉത്തരങ്ങളില്ല എന്നത് നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.

എങ്കിലും സങ്കീര്‍ത്തനം 46-ല്‍ സങ്കീര്‍ത്തനക്കാരന്‍ മുന്നോട്ട് വയ്ക്കുന്ന സത്യത്തെ നാം ആവര്‍ത്തിച്ച് കേള്‍ക്കുകയും ഉരുവിടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നുണ്ട്: 'ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു' (വാ. 1). വാ.2-3 ല്‍ വിവരിക്കുന്ന സ്ഥിതി ദുരന്തപൂര്‍ണ്ണമാണ് - ഭൂമിയും പര്‍വ്വതങ്ങളും ഇളകുകയും സമുദ്രം ക്ഷോഭിക്കുകയും ചെയ്യുന്നു. ഇവിടെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന കൊടുങ്കാറ്റിലെ സാഹചര്യത്തില്‍ അകപ്പെടുന്ന കാര്യം സങ്കല്പിച്ചാല്‍ തന്നെ നാം നടുങ്ങിപ്പോകും. എങ്കിലും ചിലപ്പോഴൊക്കെ അത്തരം സാഹചര്യങ്ങളില്‍ - ഒരു മാരക രോഗത്തിന്റെ അവസ്ഥയിലോ, തകര്‍ത്തു കളയുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയോ, പ്രിയപ്പെട്ടവരുടെ മരണം ഉളവാക്കുന്ന ഞെട്ടലിലോ - നാം അകപ്പെടാറുണ്ട്.
പ്രതിസന്ധിയുടെ സാന്നിധ്യം ദൈവത്തിന്റെ അസാന്നിധ്യമാണെന്ന് ന്യായീകരിക്കാന്‍ നാം പരീക്ഷിക്കപ്പെടാറുണ്ട്.

എന്നാല്‍ തിരുവചന സത്യം അത്തരം ധാരണകളെ എതിര്‍ക്കുന്നു: 'സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്: യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു' (വാ. 7,11). നമ്മുടെ സാഹചര്യങ്ങള്‍ അസഹനീയമാകുമ്പോള്‍ അവന്‍ അടുത്തുവരുന്നു; അവന്റെ സ്വഭാവത്തില്‍ - അവന്‍ നല്ലവനും സ്‌നേഹവാനും വിശ്വസിക്കാവുന്നവനും ആകുന്നു - നാം ആശ്വാസം കണ്ടെത്തുന്നു.

ബന്ധിതനെങ്കിലും നിശബ്ദനല്ല

1963 വേനല്‍ക്കാലത്ത്, രാത്രി മുഴുവനും നീണ്ട ബസ് യാത്രയ്ക്കുശേഷം പൗരാവകാശ പ്രവര്‍ത്തകയായ ഫാനി ലൂ ഹാമറും മറ്റ് ആറ് കറുത്ത വര്‍ഗ്ഗക്കാരായ യാത്രക്കാരും ഭക്ഷണം കഴിക്കാനായി മിസ്സിസിപ്പിയിലെ വിനോനയിലുള്ള ഒരു ഭക്ഷണശാലയിലേക്കു കയറി. പോലീസുകാര്‍ അവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട ശേഷം അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കി. എന്നാല്‍ നിയമരഹിത അറസ്‌റ്റോടു കൂടി അപമാനിക്കല്‍ അവസാനിച്ചില്ല. എല്ലാവരെയും കഠിനമായി തല്ലി. ഫാനിയെയാണ് കൂടുതല്‍ തല്ലിയത്. മരണത്തിന്റെ വക്കോളമെത്തിയ ക്രൂര മര്‍ദ്ദനം അവസാനിച്ചപ്പോള്‍ അവള്‍ പാടി: 'പൗലൊസും ശീലാസും ജയിലിലടക്കപ്പെട്ടു, എന്റെ ജനത്തെ വിട്ടയ്ക്ക.'' അവള്‍ ഒറ്റയ്ക്കല്ല പാടിയത്. മറ്റ് തടവുകാരും - ശരീരം കൊണ്ടു ബന്ധിതരെങ്കിലും ആത്മാവില്‍ സ്വാതന്ത്രരായവര്‍ - ആരാധനയില്‍ അവളോടൊപ്പം ചേര്‍ന്നു.

അപ്പൊ. പ്രവൃത്തികള്‍ 16 അനുസരിച്ച്, പൗലൊസും ശീലാസും യേശുവിനെക്കുറിച്ചു മറ്റുള്ളവരോടു പറഞ്ഞതിന് തടവിലാക്കപ്പെട്ട് പ്രയാസകരമായ ഒരു സ്ഥലത്തായി. എന്നാല്‍ അസൗകര്യങ്ങള്‍ അവരുടെ വിശ്വാസത്തെ ക്ഷീണിപ്പിച്ചില്ല. 'അര്‍ദ്ധരാത്രിയ്ക്ക് പൗലൊസും ശീലാസും പ്രാര്‍ത്ഥിച്ച് ദൈവത്തെ പാടി സ്തുതിച്ചു'' (വാ. 25). അവരുടെ ധൈര്യപൂര്‍വ്വമുള്ള ആരാധന യേശുവിനെക്കുറിച്ചു തുടര്‍ന്നും സംസാരിക്കുന്നതിനുള്ള അവസരം അവര്‍ക്ക് നല്‍കി. 'പിന്നെ അവര്‍ കര്‍ത്താവിന്റെ വചനം അവനോടും അവന്റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു'' (വാ. 32).

നമ്മില്‍ മിക്കവരും പൗലൊസും ശീലാസും അല്ലെങ്കില്‍ ഫാനിയും നേരിട്ടതുപോലെയുള്ള തീവ്രമായ സാഹചര്യങ്ങളെ നേരിട്ടെന്നു വരികയില്ല. പക്ഷേ നാമോരോരുത്തരും അസ്വസ്ഥ ജനകമായ സാഹചര്യങ്ങളെ നേരിടുന്നവരാണ്. അത് സംഭവിക്കുമ്പോള്‍, നമ്മുടെ ശക്തി വരുന്നത് വിശ്വസ്തനായ നമ്മുടെ ദൈവത്തില്‍ നിന്നാണ്. പ്രതിസന്ധിയുടെ നടുവിലും അവനെ മഹത്വപ്പെടുത്തുന്നതും അവനുവേണ്ടി സംസാരിക്കാന്‍ നമുക്ക് ധൈര്യം തരുന്നതുമായ ഒരു പാട്ട് നമ്മുടെ ഹൃദയങ്ങളിലുണ്ടായിരിക്കട്ടെ.

ദൈവത്തിന്റെ അതിശയ കരങ്ങള്‍

ന്യൂയോര്‍ക്കില്‍ നിന്ന് സാന്‍ അന്റോണിയയിലേക്കുള്ള വിമാനം പറന്നുയര്‍ന്ന് ഇരുപത് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഫ്‌ളൈറ്റ് പ്ലാന്‍ വ്യത്യാസപ്പെടുത്തുകയും ശാന്തത പരിഭ്രാന്തിക്കു വഴിമാറുകയും ചെയ്തു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്ന് പൊട്ടിത്തെറിച്ച് കഷണങ്ങള്‍ ക്യാബിനുള്ളിലേക്ക് തുളച്ചു കയറി. ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശാന്തനും പ്രാപ്തനുമായ പൈലറ്റ് - നേവി ഫൈറ്റര്‍ പൈലറ്റായി പരിശീലനം നേടിയ - ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. പ്രാദേശിക ദിനപ്പത്രത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു,'അതിശയ കരങ്ങളില്‍.'

സങ്കീര്‍ത്തനം 31 ല്‍, ദൈവത്തിന്റെ അതിശയവും കരുതുന്നതുമായ കരങ്ങളെക്കുറിച്ച് തനിക്കു ചിലത് അറിയാമെന്നു ദാവീദ് വെളിപ്പെടുത്തി. അതുകൊണ്ടാണ് 'നിന്റെ കൈയില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു' (വാ.5) എന്ന് ധൈര്യത്തോടെ ദാവീദ് പറഞ്ഞത്. ജീവിതം വഴിമുട്ടുമ്പോള്‍ ആശ്രയിക്കാന്‍ കൊള്ളാവുന്നവനാണ് യഹോവയെന്ന് ദാവീദ് വിശ്വസിച്ചു. ശത്രു ശക്തികള്‍ അവനെ ലക്ഷ്യം വെച്ചപ്പോള്‍ ദാവീദിന് ജീവിതം പ്രയാസകരമായിത്തീര്‍ന്നു. ആക്രമിക്കപ്പെടാവുന്ന സ്ഥിതിയിലാണെങ്കിലും അവന്‍ പ്രതീക്ഷയറ്റവനായിരുന്നില്ല. അസഹ്യപ്പെടുത്തലുകളുടെ നടുവിലും ദാവീദിന് ആശ്വാസത്തിന്റെ നെടുവീര്‍പ്പിടാനും സന്തോഷിക്കാനും കഴിഞ്ഞു. കാരണം അവന്റെ വിശ്വസ്തനും സ്‌നേഹവാനുമായ ദൈവം ആയിരുന്നു അവന്റെ ധൈര്യത്തിന്റെ ഉറവിടം (വാ. 5-7).

എല്ലാ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ നിങ്ങളുടെ നേരെ വരികയും മുമ്പില്‍ എന്താണെന്ന് കാണാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന, ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തിലായിരിക്കാം നിങ്ങളിപ്പോള്‍. അനിശ്ചിതത്വത്തിന്റെയും ചിന്താക്കുഴപ്പത്തിന്റെയും ശൂന്യതയുടെയും നടുവില്‍ ഒരു കാര്യം പൂര്‍ണ്ണ ഉറപ്പോടെ നിലകൊള്ളുന്നു - കര്‍ത്താവില്‍ സുരക്ഷിതരായവര്‍ അതിശയ കരങ്ങളിലാണ്.